യുവനടിയുടെ പീഡനപരാതിയെ തുടർന്ന് അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്ന പോലീസിന്റെ അപേക്ഷ കോടതി പരിഗണിയ്ക്കുകയും മൂന്ന് ദിവസത്തേക്ക്, തിങ്കളാഴ്ച (ഏപ്രിൽ 6) വൈകുന്നേരം നാല് മണിവരെ അന്വേഷണ സംഘത്തിന് കസ്റ്റഡി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ സമയത്ത് രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ കാര്യമായ ചോദ്യം ചെയ്യൽ നടന്നിരുന്നില്ലെന്നും, വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമായതിനാൽ രഞ്ജിത്തിനെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.
രഞ്ജിത്തിന് വേണ്ടി സീനിയർ അഭിഭാഷകനായ അഡ്വ: എസ് രാജീവാണ് കോടതിയിൽ ഹാജരായത്.
സിനിമ സെറ്റിൽ വച്ച് ലൈംഗികാതിക്രമമുണ്ടായെന്ന യുവനടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിനായി വേഗത്തിലുള്ള നീക്കങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി രക്ഷപെടാനുള്ള ശ്രമത്തിനിടെ മാർച്ച് 31ന് രാത്രി തൊടുപുഴ മുട്ടത്ത് നിന്നുമാണ് രഞ്ജിത് പോലീസ് കസ്റ്റഡിയിലാകുന്നത്. പ്രസ്തുത സിനിമയുടെ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മറ്റി അംഗമായ അഭിഭാഷകൻ മുഹമ്മദ് സിയാദ് ആയിരുന്നു രഞ്ജിത്തിന് വേണ്ടി ആദ്യ ദിനം കോടതിയിൽ ഹാജരായത്, എന്നാൽ ഈ നീക്കം വിവാദമായതിനെ തുടർന്ന് അദ്ദേഹം രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിയുകയായിരുന്നു.
ലൈംഗികാതിക്രമം നടന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്ന 2 കാരവാനുകളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും എന്നാണ് സൂചന.



