ഇന്ത്യ തദ്ദേശീയമായി നിർമിച്ച മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി INS അരിധമൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ, ഇന്ത്യൻ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധത്തിന് കൂടുതൽ കരുത്തുപകർന്നുകൊണ്ട് നാവികസേനയുടെ ഭാഗമായിരിക്കുകയാണ് INS അരിധമൻ.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ (എ.ടി.വി) പ്രോജക്ടിന് കീഴിൽ ആയിരുന്നു അരിധമന്റെ നിർമാണം നടന്നത്.
ഇത്തരത്തിൽ ഇതിനു മുൻപ് ഇന്ത്യയിൽ നിർമ്മിച്ച ആണവ അന്തർവാഹിനികളായ അരിഹന്ത്, അരിഘാത് എന്നിവ കമ്മീഷൻ ചെയ്തത് 2016 ലും 2024 ലുമായിരുന്നു.
അരിധമന്റെ നിർമാണത്തോടെ ഇന്ത്യ പ്രതിരോധ രംഗത്ത് സുപ്രധാന ചുവടുവയ്പ്പാണ് നടത്തിയത് എന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ ആണവ അന്തർവാഹിനികൾ നിർമിച്ചിട്ടുള്ള രാജ്യങ്ങളുടെ (യു.എസ്, യു.കെ, റഷ്യ, ഫ്രാൻസ്, ചൈന) പട്ടികയിലേക്ക് ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്.
“ഇത് വെറുമൊരു വാക്കല്ല, ശക്തിയാണ്, അരിധമാൻ” എന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്
സമുദ്രത്തിനടിയിൽ നിന്നും കുത്തനെ മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള എട്ട് വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം (VLS) ട്യൂബ് സംവിധാനം അരിധമനിലെ സവിശേഷതയാണ്.
എട്ട് കെ-4 മിസൈൽ (3,500 കിലോമീറ്റർ ദൂരപരിധി), 24 കെ-15 സാഗരിക മിസൈൽ (750 കിലോമീറ്റർ ദൂരപരിധി) എന്നീ മിസൈലുകൾ അരിധമനിൽ നിന്നും വിക്ഷേപിക്കുവാനാകും.
ഭാവിയിൽ, കെ-5 (6000 കി.മീ ദൂരപരിധി ) മിസൈലും അരിധമനിൽ നിന്നും തൊടുക്കുവാനാകും.
അരിധമൻ അന്തർവാഹിനിയ്ക്ക് കരുത്തുപകരുന്ന 83 മെഗാവാട്ട് കംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടറും തദ്ദേശീയമായി ഇന്ത്യയിൽ നിർമിച്ചതാണ്.
ശബ്ദം കുറഞ്ഞ രീതിയിൽ സമുദ്രത്തിനടിയിലൂടെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യ, തദ്ദേശീയമായ വികസിപ്പിച്ച ഉഷസ് (USHUS), പഞ്ചേന്ദ്രിയ (Panchendriya) സോണാർ സംവിധാനങ്ങളും അരിധമനിലെ മറ്റു പ്രത്യേകതകളാണ്.



