ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായി എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ സമയത്ത് രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ കാര്യമായ ചോദ്യംചെയ്യൽ നടന്നിരുന്നില്ലെന്നും, വിശദമായ ചോദ്യംചെയ്യൽ അനിവാര്യമായതിനാൽ രഞ്ജിത്തിനെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രഞ്ജിത്തിനെ ചോദ്യം ചെയ്യലിനായി വിട്ടുകൊടുത്തേക്കുമെന്നാണ്സൂചന
സാഹചര്യ തെളിവുകൾ ശേഖരിക്കുന്നതിന് ഭാഗമായി പ്രസ്തുത സിനിമ സെറ്റിലെ നടീനടന്മാരുൾപ്പെടെയുള്ള ആളുകളോട് തെളിവുശേഖരണത്തിനായി ഹാജരാകുവാൻ പോലീസ് അറിയിച്ചിട്ടുണ്ട്.
രഞ്ജിത്തിനെ രക്ഷപെടുവാൻ സഹായിച്ചുവെന്ന് പോലീസ് കണ്ടെത്തിയ നടന്‍ ബോബി കുര്യനെയും അസിസ്റ്റൻറ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
രഞ്ജിത്തിന്റെ സിനിമ സെറ്റിൽവച്ച് ലൈംഗികാതിക്രമമുണ്ടായെന്ന യുവനടിയുടെ പരാതിയെത്തുടർന്ന്, പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി, തുടർനടപടികൾ വേഗത്തിലാക്കുകയും ചെയ്തു. കേസ് എടുത്തതിനുശേഷം രഞ്ജിത്തിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കേസുമായി പോലീസ് മുന്നോട്ടുപോകുന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷക്കായുള്ള ശ്രമങ്ങൾ രഞ്ജിത് ആരംഭിച്ചു, എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും അറസ്റ്റിനായി വേഗത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി രക്ഷപെടാനുള്ള ശ്രമത്തിനിടെ തൊടുപുഴ മുട്ടത്ത് നിന്നുമാണ് രഞ്ജിത് പോലീസ് കസ്റ്റഡിയിലാകുന്നത്.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതിയ്ക്ക് മുമ്പാകെ എത്തുന്നതിന് മുൻപ്തന്നെ കേസുമായി ബന്ധപ്പെട്ട പരമാവധി തെളിവുകൾ ശേഖരിക്കുവാൻ അന്വേഷണസംഘം ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിനിടെ, ലൈംഗികാതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരാവാൻ പോലീസ് കണ്ടെത്തി, എന്നാൽ കാരാവാന് ഉള്ളിൽ CCTV ഉണ്ടായിരുന്നില്ലെന്നും അതിനാൽ കാരാവാന് പുറത്തുള്ള CCTV ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.



