ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി തുറമുഖങ്ങളിലേക്ക് എത്തിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന. ഇത്തരത്തിൽ സുരക്ഷ ഒരുക്കി കപ്പലുകൾക്ക് അകമ്പടി സഞ്ചരിക്കുവാൻ അഞ്ചോളം യുദ്ധക്കപ്പലുകളെ വിന്യസിച്ചതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
LPG, LNG, ക്രൂഡ് ഓയിൽ വഹിച്ചിട്ടുള്ള ഇരുപതോളം ഇന്ത്യൻ കപ്പലുകൾ നിലവിൽ ഹോർമുസിൽ തുടരുന്നതായാണ് വിവരം. ഇതിൽ അഞ്ചോളം കപ്പലുകൾ ഇന്ത്യൻ തുറമുഖത്തേക്ക് ഈ ആഴ്ച തിരിക്കുമെന്നാണ് വിവരം.
ജാഗ് വസന്ത് എന്ന് പേരുള്ള LPG വഹിക്കുന്ന കപ്പൽ ഇന്ന് മംഗലാപുരം തുറമുഖത്തെത്തും. മറ്റൊരു വാണിജ്യ കപ്പലായ പൈൻ ഗ്യാസ് കണ്ടെയ്നർ ഗുജറാത്ത് തുറമുഖത്ത് മാർച്ച് 28 ന് എത്തിച്ചേരുമെന്നാണ് വിവരം.
ഇന്ത്യയടക്കമുള്ള സൗഹൃദ രാഷ്ട്രങ്ങൾക്ക് ഹോർമുസ് തുറന്നു കൊടുക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ പ്രസ്താവന വന്നിരുന്നു. ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാക്ക് എന്നിവർക്കാണ് ഹോർമുസ് കടക്കുവാൻ ഇറാൻ അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം മുംബൈയിലുള്ള ഇറാൻ കോൺസുലേറ്റും വ്യക്തമാക്കിയിട്ടുണ്ട്.



