പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പ്രക്ഷുബ്ധമായിത്തുടരുന്ന ഹോർമുസ് കടലിടുക്ക് താണ്ടി ഇന്ത്യൻ പതാക വഹിക്കുന്ന കൂടുതൽ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നെന്ന് വിവരം. ഇന്ത്യൻ തുറമുഖ-കപ്പൽഗതാഗത മന്ത്രാലയത്തിൽ നിന്നുമാണ് റിപ്പോർട്ടുകൾ.
ശിവാലിക്, നന്ദാദേവി എന്നിങ്ങനെ രണ്ടു കപ്പലുകൾ കൂടി ഇന്നലെ ഹോർമുസ് കടന്ന് ഗുജറാത്തിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങൾ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് പുതിയ വിവരം. 92,700 ടണ്ണോളം LPG വഹിച്ചുവരുന്ന ഈ കപ്പലുകൾ മാർച്ച് 16, 17 തീയതികളിൽ ഇന്ത്യൻ തുറമുഖങ്ങളിലെത്തിച്ചേരും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസിൽ ഇപ്പോഴും ഭീതി തുടരുകയാണ്. മേഖലയിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടേയും ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടുകൊണ്ട് കപ്പൽവേധ മൈനുകളും മിസൈലുകളുമൊരുക്കി ഇറാൻ വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഭീഷണിയെത്തുടർന്ന് അന്താരാഷ്ട്ര എണ്ണവിതരണ ശൃംഖല മേഖലയിൽ ഏതാണ്ട് സ്തംഭിച്ച മട്ടാണ്. ഹോർമുസ് കടലിടുക്ക് കടന്നുപോകുവാനാകാതെ കുടുങ്ങിപ്പോയ ചരക്കുകപ്പലുകളും അനുമതിയ്ക്കായി കുടുങ്ങിക്കിടക്കുന്നിടത്താണ് 2 ദിവസങ്ങളായി ഇന്ത്യൻ കപ്പലുകൾക്ക് ഇളവുകൾ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, നിലവിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ അക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അറാഖ്ച്ചിയും തമ്മിൽ 3 തവണയോളം ഫോൺ സംഭാഷണങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽനിന്നും ഹോർമുസ് വഴിക്കുള്ള എണ്ണ-പ്രകൃതിവാതക കപ്പലുകളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചർച്ചകളെ തുടർന്നാണ് അനിശ്ചിതത്വം നീങ്ങിത്തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ കപ്പലുകൾക്ക് ഇന്ത്യയിൽ നങ്കൂരമിടാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ ഗവൺമെൻറ് അനുമതി നൽകിയിരുന്നു. ഹോർമുസിൽ ഇന്ത്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇളവുകൾ ഇന്ത്യയുടെ കരുതലോടെയുള്ള നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.



