ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പെരുമ്പളം ദ്വീപിനെ പുറംലോകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലുള്ള പാലമില്ലാത്തത് പെരുമ്പളം ദ്വീപിനെ സംബന്ധിച്ച് വലിയ പോരായ്മയായിരുന്നു. ആകെയുള്ള ആശ്രയം ജങ്കാർ സർവീസുകളായിരുന്നു, എന്നാൽ രാത്രി 9 കഴിഞ്ഞാൽ ജങ്കാർ ബോട്ട് സർവീസുമില്ല എന്ന അവസ്ഥ, രാത്രി സമയങ്ങളിൽ അടിയന്തിര വൈദ്യസഹായം വേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടായാൽ അതിനു പരിഹാരമാർഗങ്ങളില്ലായിരുന്നു. ഇതിനു പുറമെ വിദ്യാർത്ഥികൾക്ക്, ദ്വീപിനു പുറത്തു ജോലിക്ക് പോകുന്നവർക്ക് ഒക്കെയുള്ള അസൗകര്യങ്ങൾ, ആകെയുള്ള ആശ്രയമായ ജങ്കാർ സർവീസ് മുടങ്ങിയാൽ ജോലിയും പഠനവും ചികിത്സയുമൊക്കെ മുടങ്ങുന്ന അവസ്ഥ ഇതൊക്കെ ഇതുവരെ പെരുമ്പളത്തു നിവാസികളുടെ പരിമിതികളായിരുന്നു.
ഏതാണ്ട് 6 പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് ഇന്ന് ശുഭപര്യവസാനമായിരിക്കുകയാണ്. പെരുമ്പളം നിവാസികളുടെ തലമുറകളായിട്ടുള്ള വികസന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു.
2 കിലോമീറ്റർ വീതിയും 5 കിലോമീറ്റർ നീളവും 6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള പെരുമ്പളം ദ്വീപിൽ ഏതാണ്ട് പന്ത്രണ്ടായിരത്തോളമാണ് ജനസംഖ്യ. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ് പെരുമ്പളം.
2016-17 ബജറ്റിലാണ് പെരുമ്പളം പാലം പദ്ധതിയ്ക്ക് തുടക്കമിടുന്നത്, 100 കോടി രൂപ കിഫ്‌ബി മുഖേന ചെലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. നിർമാണം പൂർത്തിയാകുമ്പോൾ ആകെ ചെലവഴിച്ച തുക 106.7 കോടി രൂപയാണ്
പാലത്തിന്റെ നീളം 1155 മീറ്റർ, വീതി 11 മീറ്റർ, നടപ്പാതയ്‌ക്കായി 1.5 മീറ്റർ വീതി 300 മീറ്റർ അനുബന്ധ റോഡുകൾ, ബോക്‌സ്ട്രിങ് ആർച്ചുകൾ, സ്പാനുകൾ 27, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിങ്ങനെയാണ് മറ്റു പ്രത്യേകതകൾ. റോഡ് സുരക്ഷാ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടായിരുന്നു പാലത്തിന്റെ നിർമാണം.
പെരുമ്പളം ദ്വീപിന്റെ വിനോദസഞ്ചാര വികസനം, പ്രാദേശിക വ്യവസായ വികസനം, വിദ്യാഭ്യാസ ആരോഗ്യ സേവന മേഖല എന്നിവയ്ക്ക് പദ്ധതി കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം 2019 ല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് നിര്‍വഹിച്ചത്.



