വാങ്കഡെ: കൊൽക്കത്ത ഇന്നിങ്‌സിനുശേഷം സെമിഫൈനലിലും മികച്ച ഫോം തുടർന്ന സഞ്ജു 42 പന്തിൽ 89 റൺസ് എടുത്തുകൊണ്ട് ഇന്ത്യയുടെ ടോപ് സ്കോറർ ആയി മാറി.
സഞ്ജു സാംസണിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ നേടിയ 254 എന്ന കൂറ്റൻ സ്കോർ മറികടക്കുവാൻ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വിജയത്തിന് 7 റൺസ് അകലെ കാലിടറുകയായിരുന്നു.
സെമിയിൽ സഞ്ജുവിന് വെല്ലുവിളിയാകുമെന്നു പ്രവചിച്ചിരുന്ന അർച്ചറിന്റെ പന്തുകളെ അതിർത്തിയ്ക്കപ്പുറത്തേക്കു പറത്തികൊണ്ടാണ് സഞ്ജു മുന്നേറിയത്. ആർച്ചറിന്റെ 14 ബോളുകളിൽ 4 ഫോറുകളും 3 സിക്സുകളുമുൾപ്പെടെ 38 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിനെതിരെ ആർച്ചറിനെ ആദ്യം തന്നെ നിയോഗിച്ചുകൊണ്ടുള്ള ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ തന്ത്രങ്ങളെ മുഴുവൻ നിലംപരിശാക്കിയ പ്രകടനം.
സെഞ്ച്വറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന സഞ്ജു ഒടുവിൽ വിൽ ജാക്‌സിന്റെ പന്തിൽ കൂറ്റനടിയ്ക്കുള്ള ശ്രമത്തിൽ സ്വീപ്പർ കവർ പൊസിഷനിൽ ഫിൽ സാൾട്ടിന്റെ കൈകളിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.
8 ഫോറുകളും 7 സിക്സറുകളും ഉൾപ്പെട്ട ഇന്നിങ്സിന്റെ സ്ട്രൈക്ക് റേറ്റ് 212 എത്തിയിരുന്നു.
“ഒരു ഹീറോയ്ക്കുള്ള ആദരം സഞ്ജു അർഹിക്കുന്നു”ണ്ടെന്നായിരുന്നു കമന്ററി ബോക്സിൽ നിന്നും ദിനേശ് കാർത്തിക്കിന്റെ അഭിപ്രായം.
T20 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ, നോക്ക്ഔട്ട് സ്റ്റേജിൽ ഒരു ഇന്ത്യൻ പ്ലേയറുടെ മികച്ച സ്കോർ എന്നിങ്ങനെ 2 റെക്കോർഡുകളും തന്റെ പേരിൽ കുറിച്ചുകൊണ്ട് സഞ്ജു തന്റെ പടയോട്ടം തുടരുകയാണ്.
ന്യൂസിലന്ഡിനെതിരെ ഞായറാഴ്ച അരങ്ങേറുന്ന T 20 ഫൈനലിലും സഞ്ജു തന്റെ വെടിക്കെട്ട് ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.



