അവയവദാനത്തിലൂടെ ചരിത്രത്തിലിടംപിടിച്ച ആലിൻ ഷെറിൻ അബ്രഹാമിനെ റേഡിയോ പ്രഭാഷണപരമ്പരയിൽ പ്രധാനമന്ത്രി പരാമർശിച്ചു.
മാതാപിതാക്കൾക്ക് സ്വന്തം കുട്ടിയെ നഷ്ട്ടപ്പെടുന്നതിനേക്കാൾ വലിയൊരു വേദനയില്ലെന്നും കുറച്ചുദിവസങ്ങൾക്കു മുമ്പ് കേരളത്തിൽ നിന്നും ആലിൻ ഷെറിൻ എബ്രഹാം എന്ന് പേരുള്ള ഒരു ചെറിയ പെൺകുട്ടിയെ നമുക്ക് നഷ്ടമായെന്നും എന്നാൽ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും അതിന്റെ മാതാപിതാക്കളായ അരുൺ അബ്രാഹാമും ഷെറിനും കുഞ്ഞിന്റെ അവയവ ദാനത്തിനു തയ്യാറായത് അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലമാണെന്നതുമാണ് വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതോടെ ആലിന്റെ സ്ഥാനം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ പട്ടികയിലുൾപ്പെട്ടിരിക്കുകയാണ്, രാജ്യത്തു ഇപ്പോൾ അവയവദാനത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിച്ചുവരികയാണെന്നും പ്രഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ആലിന്റെ അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളെ പ്രഭാഷണത്തിൽ അദ്ദേഹം അഭിനന്ദിച്ചു.
പത്തനംതിട്ട നെടുങ്ങാടപ്പള്ളി സ്വദേശി അരുൺ അബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായിരുന്നു ആലിൻ ഷെറിൻ. 10 മാസമായിരുന്നു പ്രായം.
ഫെബ്രുവരി 5നു ചങ്ങനാശേരിയിൽ വച്ച് മാതാപിതാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ വണ്ടിയിടിച്ചു അപകടമുണ്ടാവുകയും അതിനെ തുടർന്ന് ചികിത്സയിലുമായിരുന്നു, പിന്നീട് ആലിന്റെ മസ്തിഷ്ക്കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനായി ആലിന്റെ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു.
വൃക്കകളും കരളും ഹൃദയവാൽവുകളും ദാനം ചെയ്തുകൊണ്ട് 4 കുഞ്ഞുങ്ങൾക്ക് ആലിൻ പുതുജീവനേകി. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിൻ മാറി. ഇതിൽ അവയവങ്ങൾ സ്വീകരിച്ച 2 കുട്ടികളുടെ ആരോഗ്യനില പുരോഗതി പ്രാപിച്ചു വരികയാണ്.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ആലിന്റെ സംസ്കാരം നടന്നത്.



