ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യയിലും പ്രതിഷേധറാലികൾ അരങ്ങേറി.
ഇറാൻ കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ ഷിയാ മുസ്ലിങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഷിയാ മുസ്ലിങ്ങൾ ഏറെയുള്ള ജമ്മു കാശ്മീർ, ലഖ്നൗ മേഖലകളിലാണ് പ്രതിഷേധ റാലികൾ നടന്നത്.
”ഒരു ഖമനയി മരിച്ചാൽ വേറെ ആയിരം ഖമനയിമാർ ഉയിർത്തുവരു”മെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുയർത്തി ആയിരങ്ങളാണ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ പ്രതിഷേധത്തിൽ അണിനിരന്നത്.
നിലവിൽ പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വ്യാപിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇറാൻ അനുകൂല പ്രകോപനപരമായ പ്രചരണങ്ങളും പ്രാദേശിക വർഗീയ സംഘർഷ സാധ്യതകളും നിരീക്ഷിക്കണമെന്ന നിർദേശവും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.
ഖമേനിയുടെ വധത്തെ തുടർന്നുണ്ടായ പ്രതിഷേധ റാലികൾ കണക്കിലെടുത്തുകൊണ്ട് കാശ്മീർ മേഖലയിൽ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളുടെ വേഗത കുറച്ചിരുന്നു.ഇന്ത്യയിലെ ഷിയാ ഭൂരിപക്ഷ മേഖലകളിലൊന്നായ ഇവിടെ ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ ഉള്ളതായാണ് കണക്കുകൾ.
പ്രതിഷേധ റാലികൾ അക്രമത്തിലേക്കും കലാപത്തിലേക്കും പടരാതിരിക്കുവാനുള്ള മുൻകരുതൽ നടപടി എന്ന നിലയ്ക്കാണ് ഇന്റർനെറ്റ് സർവീസുകളുടെ വേഗത കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ഗവൺമെന്റ് മുതിർന്നത്.



