കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ കെ എസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും. എംആർ ഐ പരിശോധിച്ചപ്പോൾ കഴുത്തിനേറ്റ പരിക്ക് സാരമുള്ളതല്ലെന്നും എന്നാൽ കഴുത്തിനേറ്റ ക്ഷതം മൂലമുള്ള വേദന നിലനിൽക്കുന്നതിനാൽ കണ്ണൂർ ഗവൺമെന്റ് കോളേജ് ആശുപത്രിയിൽത്തന്നെ ചികിത്സ തുടരുവാൻ തീരുമാനിച്ചതായും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.
കണ്ണൂരിൽ ബുധനാഴ്ച വിവിധ പരിപാടികൾക്കായെത്തിയ ആരോഗ്യമന്ത്രിക്കെതിരെ കെ എസ് യുവിന്റെ വ്യാപക പ്രതിഷേധങ്ങളരങ്ങേറിയിരുന്നു. യൂത്ത് ലീഗിന്റെ പ്രവർത്തകർ മന്ത്രിയെ എ കെ ജി ഹോസ്പിറ്റലിനുസമീപത്തു വച്ച് വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു അതുകഴിഞ്ഞു റെയിൽവേ സ്റ്റേഷനിലെത്തി കാറിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനുള്ളിലേക്കു നടക്കും വഴിയാണ് ഒരു കൂട്ടം കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി മന്ത്രിക്കു നേരെ പാഞ്ഞടുത്തത്. കൂടെയുണ്ടായിരുന്ന പോലീസുകാർ ചുറ്റും വളയം തീർത്തുകൊണ്ട് മന്ത്രിയെ സംരക്ഷിക്കുന്നതിനിടയിൽ കെ എസ് യു പ്രവർത്തകരിൽ നിന്നും പരുക്കേറ്റതായാണ് ആരോപണം ഉണ്ടായത്. “കൊല്ലെടാ” എന്നാക്രോശിച്ചുകൊണ്ട് 5 കെ എസ് യു പ്രവർത്തകർ മന്ത്രിക്കു നേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചതായാണ് എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത്. കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അഭിലാഷിനെ പ്രവർത്തകർ ഇടിച്ചു പരുക്കേൽപ്പിച്ചതായും ആരോപണമുണ്ട്. എന്നാൽ റെയിൽവേ പോലീസിന്റെ സിസിടിവി പരിശോധനയിൽ മന്ത്രിക്കു പരുക്കേറ്റതായി തെളിവുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.
സംഭവത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), വി.വി. അക്ഷയ് മാട്ടൂൽ (24), സി.എച്ച്. മുബാസ് (26), ബിഥുൽ ബാലൻ (23), അഹമ്മദ് യാസിൻ (22) എന്നിവർക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസ് എടുത്തു, റെയിൽവേ നിയമപ്രകാരവും കേസുകളെടുത്തിട്ടുണ്ട്. അതേസമയം കെ എസ് യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും മന്ത്രിയുടേത് അഭിനയമാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. മന്ത്രിയെ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുകയാണെങ്കിൽ “ഒരു പവൻ സ്വർണ്ണം നേടാം” എന്ന തരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ പ്രഖ്യാപനവും വന്നിരുന്നു.



