ഫ്രാൻസിൽ ഉന്നത പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി മുതൽ പഠന കലയാളവനുസരിച്ചുള്ള ദീർഘകാല വിസ അനുവദിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ.
2030തോട് കൂടി 30000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിദ്യാർത്ഥി – സൗഹൃദ വിസ നടപടികൾ ഫ്രാൻസ് സ്വീകരിച്ചിട്ടുള്ളത്.
10000 വിദ്യാർത്ഥികളാണ് പ്രതിവർഷം ഇന്ത്യയിൽനിന്നും ഫ്രാൻസിലെത്തുന്നത്.ഇത് 2030 കൂടി പ്രതിവർഷം 30000 വിദ്യാത്ഥികൾ എന്ന തലത്തിലേക്ക് ഉയർത്തുവാനാണ് ഇപ്പോൾ ഫ്രാൻസ് ലക്ഷ്യമിടുന്നത്. പുതിയ വിസ പരിഷ്കരണങ്ങളുടെ ഭാഗമായി ഇന്ത്യയിൽനിന്നുമുള്ള ഫ്രാൻസ് വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഫ്രീ ട്രാൻസിറ്റ് വിസ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഫ്രാൻസ് വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന ഇന്ത്യൻ യാത്രികർക്ക് വിമാനത്താവളങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങിയില്ലെങ്കിൽകൂടി സാധാരണഗതിയിൽ എയർപോർട്ട് ട്രാൻസിറ്റ് വിസ എടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഫ്രാൻസ് വഴി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ വേണ്ടിവരില്ല.
ട്രാൻസിറ്റ് വിസ നടപടികൾക്കായുള്ള ഫ്രഞ്ച് വിമാനത്താവളങ്ങളിലെ കാത്തിരിപ്പിനും അധിക പണച്ചെലവിനും ഇതോടുകൂടി വിരാമമായേക്കും.പുതിയ പദ്ധതി അടുത്ത ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്.
ഉന്നതബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലയളവ് തീരും വരെ വിസ കാലാവധി നീട്ടിക്കിട്ടും. നിലവിൽ ഒരുവർഷത്തേക്കു മാത്രമനുവദിച്ചിരുന്ന വിസ കാലാവധി ഇനി മുതൽ 3 വർഷത്തേക്ക് വരെ ദീർഘിപ്പിച്ചു നൽകും. ഡൽഹി എയിംസിൽ വച്ചുനടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആണ് പുതിയ വിസ പരിഷ്കരണങ്ങളെക്കുറിച്ചു പ്രസ്താവിച്ചത്.



