വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ വിജയകരമായി പുരോഗമിച്ചുവെന്നും അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2026 ജനുവരിയിൽ ആരംഭിക്കുമെന്നും കേരള തുറമുഖമന്ത്രി വി.എൻ. വാസവൻ വിഴിഞ്ഞത്ത് നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2024 ഡിസംബർ 3 നായിരുന്നു തുറമുഖ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ച് ഒരു വർഷം കൊണ്ട് 13.25 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.
തുറമുഖത്ത് 636 കപ്പലുകള്‍ വന്നുപോകുകയും ചെയ്തു.
97 കോടിയോളം രൂപയാണ് നികുതി വരുമാനമായി സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്നും വാസവൻ പറഞ്ഞു.



