തലസ്ഥാനത്തെ വായുവിന്റെ നിലവാരം ഗുരുതരമായ രീതിയിൽ അതിവേഗം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വരുമെന്നു പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ അറിയിച്ചു.
വ്യാഴാഴ്ച മുതൽ ഡൽഹിക്ക് പുറത്ത് നിന്ന് വരുന്ന നോൺ BS6 വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാൻ അനുമതി ലഭിക്കില്ല.
ഇത് നടപ്പിലാക്കാനായി പ്രവേശന കവാടങ്ങളിലും പമ്പുകളിലും കർശനമായ പരിശോധന ഉണ്ടാകും.
PUC ലംഘനങ്ങൾക്ക് പരിശോധനയും പിഴയും കർക്കശമാക്കിയിട്ടുണ്ട്.ഡൽഹിയിൽ 7,500 ഇലക്ട്രിക് ബസുകൾ പൊതുനിരത്തിൽ വിന്യസിച്ചുകൊണ്ട് മലിനീകരണം കുറയ്ക്കാനായി സർക്കാർ ശ്രമിക്കുന്നുണ്.ഫലപ്രദമായ മലിനീകരണ നിയന്ത്രണ നടപടികൾ നിർദേശിക്കുവാനായി കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക, വർക്ക്-ഫ്രം-ഹോം നിർദേശങ്ങളോടെ ഓഫീസ് ഹാജർ കുറയ്ക്കുക, സ്കൂൾ ക്ലാസുകൾ ഹൈബ്രിഡ് അല്ലെങ്കിൽ ഓൺലൈൻ മോഡുകളിലേക്ക് മാറ്റുക എന്നിങ്ങനെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി (GRAP-4) കർശനമായ മലിനീകരണ നിയന്ത്രണ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.



