സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് മെക്സിക്കോ 50% തീരുവ ഏർപ്പെടുത്തും. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക, തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്നിവയ്ക്കുള്ള നടപടിയായിട്ടാണ് പുതിയ തീരുവ നയം പ്രഖാപിച്ചത്.
പുതുക്കിയ താരിഫ് ഘടനയിലൂടെ പ്രതിവര്‍ഷം ഏകദേശം 3.7 മുതല്‍ 3.75 ബില്യണ്‍ ഡോളര്‍ വരെ) അധിക വരുമാനം നേടാനാവുമെന്നാണ് മെക്സിക്കൻ ഗവർമെന്റിന്റെ കണക്കുകൂട്ടൽ.
താരിഫ് വര്‍ധനവിന്റെ കാരണങ്ങളലായി പ്രധാനമായും കണക്കാക്കപ്പെടുന്നത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി ആഭ്യന്തര വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചതും യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാര്‍ (USMCA) പുനഃപരിശോധനയ്ക്ക് മുന്നോടിയായിയായുള്ള യുഎസ് സമ്മർദവും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മെക്‌സിക്കോ വഴി അമേരിക്കയിലേക്കെത്തുന്നതിനെതിരെയുള്ള യുഎസ്ന്റെ മുന്നറിയിപ്പുമൊക്കെയാണെന്നാണ് റിപ്പോർട്ടുകൾ.
സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ പുതിയ നയം കാര്യമായി ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്.
മെക്‌സിക്കന്‍ സെനറ്റ് അംഗീകരിച്ച പുതിയ താരിഫ് പ്രകാരം 2026 ജനുവരി ഒന്നു മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. ഇതനുസരിച്ചു 1,460-ല്‍ അധികം ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് 5% മുതല്‍ 50% വരെ ഇറക്കുമതി തീരുവ ചുമത്തും.
ഇന്ത്യയുടെ വാഹന, ഉരുക്ക്, യന്ത്രസാമഗ്രി, തുണിത്തര മേഖലകളെ പുതിയ താരിഫ് വര്‍ധന സാരമായി ബാധിക്കുമെന്നും കയറ്റുമതിയില്‍ 40 ശതമാനംവരെ ഇടിവുണ്ടാകുമെന്നും ഇന്ത്യയിലെ കയറ്റുമതിക്കാര്‍ ആശങ്കപ്പെടുന്നു.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ യാത്രാവാഹന വിപണികൂടിയാണ് മെക്‌സിക്കോ.
വാഹനങ്ങള്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍,യന്ത്രസാമഗ്രികള്‍,ഓര്‍ഗാനിക് രാസവസ്തുക്കള്‍,അലുമിനിയം ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യ മെക്സിക്കോയിലേക്ക് കയറ്റുമതിചെയ്യുന്നത്.



