മുംബൈ: രൺവീർ സിംഗ് നായകനായ പുതിയ ചിത്രം ‘ധുരന്ധർ’ ഇന്ത്യയിൽ വൻ വിജയക്കുതിപ്പ് തുടരുകയാണ്, എന്നാൽ സിനിമയിലെ ‘പാക് വിരുദ്ധത’ ചൂണ്ടിക്കാട്ടി ആറ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിനു ഇപ്പോൾ പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്.
സ്പൈ–ആക്‌ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായ ധുരന്ദറിലെ പാക്കിസ്ഥാൻ വിരുദ്ധ പരാമർശത്തെ തുടർന്നാണ് ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് പ്രദർശനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സിനിമകൾക്ക് ഗൾഫ് മേഖലയിൽ നേരിടുന്ന കടുത്ത പരിശോധനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്പൂർണ്ണ പ്രദർശനവിലക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ് .
‘ഫൈറ്റർ’, ‘ആർട്ടിക്കിൾ 370’, ‘ടൈഗർ 3’ തുടങ്ങിയ ദേശീയതയും അതിർത്തി സംഘർഷങ്ങളും പ്രമേയമാക്കിയ ചിത്രങ്ങൾ ഇതിനുമുൻപും പലതവണ ഗൾഫ് രാജ്യങ്ങളിൽ സെൻസർഷിപ്പ് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ബോളിവുഡ് സിനിമകൾക്ക് നിരവധി ആരാധകരുള്ള ഗൾഫ് മേഖലകളിലെ പ്രദർശനവിലക്ക് ധുരന്ധറിന്റെ പിന്നണി പ്രവർത്തകർക്കും നിർമാതാക്കൾക്കും തിരിച്ചടിയായിട്ടുണ്ട്.
രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാല്‍ എന്നിവരും ചിത്രത്തിലുണ്ട്.
‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ സംവിധായകൻ ആദിത്യ ധർ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം നിർവഹിച്ചിട്ടുള്ളത്.
2026 മാർച്ച് 19ന് ചിത്രത്തിന്റെ ചിത്രത്തിന്‍റെ രണ്ടാംഭാഗമായ ‘ധുരന്തർ 2’ പ്രദർശനശാലകളിലെത്തുമെന്നാണ് റിപ്പോർട്ടുകളുള്ളത്.



