വെടിക്കെട്ടുപുരയ്ക്ക് ചുറ്റും നടത്തിയ മാസ്സ് പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അഗ്നിരക്ഷസേനയും പോലീസും ബോംബ് സ്ക്വാഡും ചെന്ന് സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
ബോംബ് സ്ക്വാഡിലെ 2 നായകളും 3 കെഡാവർ നായകളും ഇന്ന് നടന്ന ആദ്യ ഘട്ട പരിശോധനയിൽ പങ്കെടുത്തിരുന്നു. ഇതിനുശേഷം, വെടിക്കെട്ടുപുര സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നും നാനാഭാഗങ്ങളിലേക്കും കയ്യകലത്തിൽ പോലീസ്കാരെ 3 നിരകളിലായി വിന്യസിച്ചുകൊണ്ട് പരിശോധന നടത്തി. 200 പോലീസുകാരാണ് ഈ പരിശോധനയിൽ പങ്കുചേർന്നത്. സൂക്ഷ്മ പരിശോധനയിൽ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും മൊബൈൽ ഫോണിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
സംഭവസ്ഥലത്തു നിന്നും 362 കിലോ വെടിമരുന്ന് കണ്ടെത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തസമയത്ത് വെടിക്കെട്ടുപുരയിൽ 37 പേര് ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്, ഇതിൽ 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്
സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു, ഇതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലം നിരോധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.



