പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഇറാൻ – അമേരിക്ക നയതന്ത്ര ചർച്ചകളുടെ രണ്ടാം ഘട്ടം പാകിസ്ഥാനിൽ നടക്കും. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് നയതന്ത്രചർച്ചകൾക്ക് വേദിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരം. ആദ്യഘട്ട ചർച്ചകൾ നടന്നത് ഇസ്ലാമാബാദിലെ അതീവസുരക്ഷാമേഖലയിലുള്ള സെറീന ഹോട്ടലിൽ വച്ചായിരുന്നു.
മധ്യസ്ഥ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനായി പാക്ക് സൈനിക മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം ടെഹ്റാനിലെത്തിയിരുന്നു.
ഇറാന്റെ പ്രതിനിധിസംഘങ്ങൾ ഞായറാഴ്ചതന്നെ ഇസ്ലാമാബാദിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.
അതിനിടെ യുഎസും ഇറാനും തമ്മിൽ പുതിയ കരാറുണ്ടാക്കുമെന്നും ഹോർമുസ് കടലിടുക്ക് ഇറാൻ എന്നെന്നേക്കുമായി തുറന്നുകൊടുക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ പുതിയ അവകാശവാദം.
നയതന്ത്ര തലത്തിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്താന്റെ നിലപാടിന് ഖത്തർ ആമിറിന്റെയും തുർക്കി പ്രസിഡന്റിന്റേയും പ്രശംസ ലഭിക്കുകയും ചെയ്തു.



