ലോകസംഗീതത്തിലെ തന്നെ അതുല്യപ്രതിഭകളിലൊരാളായ ആശാ ഭോസ്‌ലെ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ഹോസ്പിറ്റലിൽ കഴിഞ്ഞദിവസം പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് തന്നെയായിരുന്നു അന്ത്യം. ലതാ മങ്കേഷ്കറുടെ ഇളയ സഹോദരി കൂടിയാണ് ആശാ ഭോസ്‌ലെ.
1933 സെപ്റ്റംബർ 8 ന് മധ്യപ്രദേശിലെ ഇൻഡോറിൽ ദീനാനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും മകളായി ജനിച്ചു. ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷ മങ്കേഷ്‌കർ, മീന മങ്കേഷ്‌കർ, ലതാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ.
അച്ഛൻ ദീനാനാഥ് മങ്കേഷ്‌കർ മറാത്തി നാടക മേഖലയിൽ അറിയപ്പെടുന്ന ഗായകൻ ആയിരുന്നു. ആദ്യമായി റെക്കോർഡ് ചെയ്ത ഗാനം 1943 ൽ പുറത്തിറങ്ങിയ മറാത്താ ചിത്രമായ ‘മാത്സ ബാലി ‘ലെ ചലാ ചലാ നവ് ബാല‘ ആയിരുന്നു, പിന്നീട് 1948- ൽ ബോളിവുഡിൽ രംഗപ്രവേശം നടത്തുകയും ഏതാണ്ട് ഒരുവർഷത്തിനു ശേഷം ആദ്യ സോളോ ഗാനം പാടുകയും ചെയ്തു.
1949 ൽ തന്റെ 16 വയസ്സിൽ ഗൺപത്രാവു ഭോസ്‌ലെയുമായി ആയിരുന്നു ആദ്യ വിവാഹം, പിന്നീട് വിവാഹബന്ധം വേർപിരിഞ്ഞു. പിന്നീട് വിഖ്യാത സംഗീത സംവിധായകൻ ആർ ഡി ബർമനെ വിവാഹം ചെയ്തു.
1977 ൽ പുറത്തിറങ്ങിയ ‘സുജാത‘ എന്ന മലയാള ചിത്രത്തിലെ “സ്വയംവര ശുഭദിന മംഗളങ്ങൾ” എന്ന ഗാനമാണ് ആശാ ഭോസ്‌ലെ മലയാളത്തിൽ ആലപിച്ചിട്ടുള്ള ഏക ഗാനം. സോളോ, ഡ്യൂവറ്റ്, കോറസ് രീതികളിലായി ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട ഗായിക എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിനുടമ കൂടിയാണ് ആശാ ഭോസ്‌ലെ.
പരമ്പരാഗത ഗസലുകൾ, ഭജനുകൾ എന്നിവയ്ക്ക് പുറമേ ട്രെൻഡ്‌സെറ്റിങ്, കാബറെ, റോക്ക് ൻ റോൾ ശൈലികളിലുള്ള ആലാപന മികവും വൈവിധ്യവും പ്രകടമാക്കുന്നതിൽ ആശ ഭോസ്‌ലെ വിജയിച്ചിരുന്നു, തന്റെ സഹോദരിയായ ലതാ മങ്കേഷ്‌കറിന്റെ ആലാപന ശൈലിയിൽ നിന്നും വ്യത്യസ്തമായി വേറിട്ടൊരു ശൈലിയും വ്യക്തിത്വവും ആലാപനത്തിൽ കൊണ്ടുവരുവാനും അവർക്കു കഴിഞ്ഞു. ഇന്ത്യയിലെ 20-തോളം ഭാഷകളിലായി 11000 ൽ അധികം ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.
2000- ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ്, 2008-ൽ പദ്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ബംഗാളിലെ പരമോന്നത പുരസ്‌കാരമായ ബംഗാബിഭൂഷൺ പുരസ്കാരവും മഹാരാഷ്രയുടെ മഹാരാഷ്ട്ര ഭൂഷൺ ആദരവും ആശ ഭോസ്‌ലെയെ തേടിയെത്തുകയുണ്ടായി. മികച്ച ആലാപനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും 2 തവണ അർഹയായി. ‘ഉംറാവോ ജാൻ,’ ‘ഇജാസത്‘ എന്നീ ചിത്രങ്ങളിലെ ഗാനാലാപത്തിനായിരുന്നു അവാർഡ്.



