ഗാസ പൂർണമായി വളഞ്ഞതായും നഗരത്തെ വടക്കും തെക്കുമായി വിഭജിച്ചുവെന്നും ഇസ്രായേൽ. ഗാസ വളഞ്ഞു ഇസ്രായേൽ സൈന്യം ഉപരോധം ശക്തമാക്കുന്നുവെന്നും ഹമാസിനെതിരായ സൈനിക ആക്രമണം ശക്തമാകുന്നതോടെ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്നും നഗരത്തെ മാറ്റിനിർത്തുകയാണെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്.
നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധമന്ത്രി എക്സിൽ കുറിച്ചു. നെറ്റ്സാരിം ഇടനാഴി മെഡിറ്ററേനിയൻ തീരത്തേക്ക് നീട്ടിയതായും അറിയിച്ചു.
ഗാസ നഗരത്തിൽ തുടരുന്ന ജനം ഉടൻ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം പാലിക്കാതെ നഗരത്തിൽ തുടരുന്ന ജനങ്ങളെ ഭീകരവാദികളായി കണക്കിലാക്കുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പുതിയ സമാധാന പദ്ധതി ഹമാസ് നിരസിച്ചേക്കാമെന്ന് സൂചന നൽകിയതോടെയാണ് ഇസ്രായേലിന്റെ ഈ പുതിയ പ്രഖ്യാപനം. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ നഗരം മൊത്തമായി അടച്ചുപൂട്ടിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് പ്രവർത്തകരെ നഗരത്തിൽ ഒറ്റപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നും ഇസ്രായേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.



