ആഗോള വ്യാപാര ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ‘മദർ ഓഫ് ഓൾ ഡീൽസ്’ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വരുന്ന റിപ്പബ്ലിക് ദിനത്തിൽ യാഥാർത്ഥ്യമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ വച്ചുനടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻനാണു ഇന്ത്യയുമായുള്ള ചരിത്രപരമായ കരാർ ഉടനടി യാഥാർഥ്യമാകുമെന്ന സൂചന നൽകിയത് .
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്ന വേളയിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിച്ചേർന്ന് കരാറിലൊപ്പുവയ്ക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ടെക്‌സ്റ്റൈൽ,ഐടി,ഫാർമാസ്യൂട്ടിക്കൽ മേഖലകൾക്ക് പുതുതായി തുറക്കപ്പെടുന്ന യൂറോപ്യൻ വിപണിയിലേക്ക് വൻ നികുതിയിളവോടെ വ്യാപാരം നടത്തുവാനാകും.
രാജ്യത്തുനിന്നുമുള്ള സുഗന്ധവ്യഞ്ജനവ്യാപാരത്തിനും സമുദ്രോൽപ്പന്ന കയറ്റുമതിക്കും പുതിയ സാദ്ധ്യതകൾ തുറക്കപ്പെടും.
കരാറിലൂടെ സാധ്യമാകുന്ന പുതുവിപണിയുടെ വലുപ്പം, സാമ്പത്തിക ഭാരത്വം, നീണ്ടുനിന്ന സങ്കീർണ്ണമായ ചർച്ചകൾ, ആഗോള വ്യാപാരവും തന്ത്രപ്രധാന ബന്ധങ്ങളും പുനർക്രമീകരിക്കുവാനുള്ള ശേഷി എന്നിവയുടെ പ്രാധാന്യവും ബാഹുല്യവും കണക്കിലെടുത്താണ് അപൂര്‍വമായ ഈ കരാറിനെ സാമ്പത്തിക വിദഗ്ധര്‍ ‘മദർ ഓഫ് ഓൾ ഡീൽസ് ‘അഥവാ ‘എല്ലാ കരാറുകളുടെയും മാതാവ് ’എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും 27 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയനും ചേർന്നാൽ ഏകദേശം 2 ബില്യൺ ആളുകൾ അതായത് 200 കോടിജനങ്ങളുൾപ്പെടുന്ന ബൃഹത്തായ വിപണിയാണ് രൂപപ്പെടുന്നത്.
ഇത് ലോക ജനസംഖ്യയുടെ ഏകദേശം നാലിലൊന്നു വരും.
ലോകത്തിലെ ഏറ്റവും വലിയ വിപണി സൃഷ്ടിക്കപ്പെടുന്നതോടെ, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെ.. ഇന്ത്യയുടേയും യൂറോപ്യൻ യൂണിയന്റേയും സാമ്പത്തിക ഭദ്രത ബലപ്പെടുത്തും.
തീരുവയുദ്ധതന്ത്രങ്ങളുമായി ഇടക്കാലത്തു ഇന്ത്യയുമായി വ്യാപാരരംഗത്ത് ഇടഞ്ഞുനിന്നിരുന്ന ട്രംപിന് ഇത് നയതന്ത്ര വാണിജ്യതലത്തിലുള്ള ഒരു തിരിച്ചടിയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഈ പശ്ചാത്തലത്തിൽ നിയമാധിഷ്ഠിത വ്യാപാരം, തന്ത്രപരമായ പങ്കാളിത്തം, ബഹുപക്ഷ ലോകക്രമം എന്നിവയ്ക്കുള്ള ശക്തമായ സന്ദേശമാണ് ഈ കരാറിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്.



